55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരി മരിച്ചു
ഭോപ്പാല്‍:
രണ്ട് ദിവസം മുമ്പ് മധ്യപ്രദേശിലെ സെഹോറില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരി മരിച്ചു. 55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
മുഗോളി ഗ്രാമത്തിലെ പാടത്തിന് സമീപം കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ 40 അടി താഴ്ചയിലേക്ക് വീണ കുട്ടി പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. സൈന്യം, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തത്തിനൊടുവില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്.
ഗുജറാത്തില്‍നിന്നുള്ള റോബോട്ടിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവും രക്ഷാപ്രവര്‍ത്തിന് എത്തിയിരുന്നു. ഒരു റോബോട്ടിനെ കുഴല്‍ക്കിണറിലേക്ക് ഇറക്കി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പൈപ്പിലൂടെ ഓക്‌സിജന്‍ നല്‍കി കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
Comments
Post a Comment