കൊല്ലത്തിന്റെ വാസ്തുവിദ്യാവിസ്മയമായ തേവള്ളി കൊട്ടാരം പൈതൃക മ്യൂസിയമാക്കുന്നു

   ഇതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ നോട്ടീസ് നൽകി. 



എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഓഫീസർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എൻജിനീയർ, മിലിറ്ററി കാന്റീൻ മാനേജർ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ, ജില്ലാ ഡ്രഗ് വെയർ ഹൗസ് മാനേജർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.


കൊട്ടാരം പൈതൃക കെട്ടിട വിഭാഗത്തിൽ ഉൾപ്പെടുത്തി മ്യൂസിയമായി നിലനിർത്തണമെന്ന സാംസ്കാരിക വകുപ്പിന്റെ നിർദേശത്തിന്റെയും തഹസിൽദാരുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊട്ടാരം ഏറ്റെടുത്ത് മ്യൂസിയമാക്കാനുളള നീക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു.


കൊല്ലം നഗരത്തിലെ പ്രാചീന ചരിത്ര ശേഷിപ്പുകളിൽ ഇന്നും പൂർണ്ണ പ്രൗഢിയോടെ നിൽക്കുന്ന തേവളളി കൊട്ടാരം സംരക്ഷിക്കാൻ ശ്രമം നടന്നെങ്കിലും ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ തടസമായി. കൊട്ടാരം പൈത്യക മ്യൂസിയമാക്കണമെന്ന എം.മുകേഷ് എം. എൽ. എ യുടെ ശക്തമായ നിലപാടാണ് പുതിയ നീക്കത്തിന് പ്രേരണയായത്. അടുത്തിയിടെ പളളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഹാരിസൺ ഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ച് കൊട്ടാരത്തിലെ ഓഫീസുകളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ, താലൂക്ക് ഓഫീസുകളും ഇവിടേക്ക് മാറ്റണമെന്ന നിർദേശവും എം.എൽ.എ മുന്നോട്ടുവച്ചിരുന്നു. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ചിതലരിക്കുന്ന ചരിത്രം എന്ന പരമ്പരയാണ് കൊട്ടാരം പൈത്യക മ്യൂസിയമാക്കണമെന്ന ആവശ്യം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.


തിരുവിതാംകൂർ രാജാക്കന്മാർക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാണ് തേവള്ളി കൊട്ടാരം പണികഴിപ്പിച്ചത്.ഗൗരി പാർവതി ബായിയായിരുന്നു നിർമ്മാണഘട്ടത്തിൽ തിരുവിതാംകൂർ ഭരണാധികാരി. വിനോദസഞ്ചാരവകുപ്പിന്റേത് ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ കൊല്ലത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കൊട്ടാരം ഇടം നേടിയിട്ടുണ്ടെങ്കിലും എൻ.സി.സി ജില്ലാ ഹെഡ്ക്വാർട്ടേഴ്സും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗം ഓഫീസും പ്രവർത്തിക്കാനുള്ള സ്ഥലം മാത്രമായി കൊട്ടാരം ചുരുങ്ങി.

Comments

Popular posts from this blog

"ആലപ്പുഴയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. "

"ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി''

പങ്കാളിയെ കൈമാറിയ കേസ്; പരാതിക്കാരിയെ വെട്ടിക്കൊന്നശേഷം വിഷംകഴിച്ച ഭര്‍ത്താവും മരിച്ചു.