"കോവിഡ് കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമതെന്ന് നിതി ആയോഗ്; ബിഹാറും യു.പി.യും ഏറ്റവും പിന്നിൽ."




ന്യൂഡൽഹി:

കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2020-21 വർഷത്തെ വാർഷിക ആരോഗ്യസൂചികയിൽ 19 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. തമിഴ്നാട്, തെലങ്കാന എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ബിഹാർ (19), ഉത്തർപ്രദേശ് (18), മധ്യപ്രദേശ് (17) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ താഴെയുള്ളത്. കഴിഞ്ഞവർഷത്തെ റിപ്പോർട്ടിലും കേരളമായിരുന്നു ഒന്നാമത്.

ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തി. സിക്കിമും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അരുണാചൽ പ്രദേശ് (ആറ്), നാഗാലാൻഡ് (ഏഴ്), മണിപ്പുർ (എട്ട്) എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ളത്. മുൻ വർഷങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവർ നില മെച്ചപ്പെടുത്തി. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപാണ് ഒന്നാമത്. ഡൽഹി ഏറ്റവും പിന്നിലാണ്.

നവജാതശിശുക്കളുടെ മരണനിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 24 ആരോഗ്യ സൂചകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. വർഷാവർഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി 2017-ലാണ് നിതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കുന്നത്.

Comments

Popular posts from this blog

ലോക കേരളസഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍ എത്തി